Jameson Po/ Chinese guy/ D type quartes of Alind /Jayan/ Vechur Cow
സുഹൃത്ത് ജയന്ത് പ്രീഡിഗ്രി പഠനകാലത്തു (1973 ) അദ്ദേഹത്തിന്റെ വല്യേട്ടൻ കൊടുത്ത റെഡി മേഡ് പാന്റ്സ് നെ എന്നും ഓർമയുടെ താളുകളിൽ കൊണ്ടുനടക്കുന്ന പോലെ എനിക്കും ഉണ്ടായിട്ടുണ്ട് . പക്ഷെ അത് എം കോമിന് പഠിക്കുന്ന കാലത്താണ് (1978 -1980 ) പ്രീഡിഗ്രി ക്കു പഠിക്കുമ്പോൾ രണ്ടുവർഷവും മുണ്ടും , ബി.കോമിന് ബെൽ ബോട്ടം പാന്റ്സും (പഴയ പാന്റ്സ് ന്റെ താഴ് ഭാഗം കീറി വേറെ കളർ തുണി തയ്ച്ചു ബെൽ ആക്കിയും ഇട്ടുനടന്നിട്ടുണ്ട് .) ബി.കോം ഫലം പ്രതീക്ഷിച്ചു നിൽക്കുന്ന കാലത്തു ഐ ഐ ടി മദ്രാസ്സിൽ എം എസ് നു പഠിച്ചിരുന്ന ചേട്ടൻ രണ്ടു പാന്റ്സ് എനിക്ക് തന്നു . വിദേശികൾ പഠിക്കുന്ന ഇടം . സിംഗപ്പൂർ കാരനോ മറ്റോ ആണ്. അദ്ദേഹത്തിന് പാകമാകാത്ത കാരണം ചേട്ടനുകൊടുത്തു . ചേട്ടനും പാകമാകാഞ്ഞതിനാൽ എനിക്ക് തന്നു . എനിക്ക് കിറുകൃത്യം . രണ്ടു പാന്റ്സും ഒരെഡിസൈൻ. അല്പം നിറവ്യത്യാസം ഉണ്ട് . അതും അറിയണമെങ്കിൽ അടുത്ത് നിന്ന് ശ്രദ്ധിച്ചു നോക്കിയെങ്കിൽ മാത്രം . കട്ടികുറഞ്ഞ തുണി . പാന്റ്സ് അരയിൽ ഉണ്ടെന്ന പ്രതീതി ഉളവാക്കുകയില്ല . വിദേശ തുണിയും തയ്യലും . രണ്ടുവർഷവും ഈ രണ്ടു പാൻറ്സുകളും തന്നെ മാറി മാറി ഉപയോഗിച്ചു . അത്ര ഇഷ്ടം . അടുത്ത വീട്ടിലെ അമ്മിണിച്ചേച്ചി ചോദിച്ചു ഒരിക്കൽ: " രാജീവിന് ഈ ഒരു പാന്റ് മാത്രമേയുള്ളോ "? താഴെ രണ്ടു ചിത്രങ്ങൾ . ചേട്ടൻ ആർ ഇ സി ട്രിച്ചിയിൽ (തൃശിനാപ്പള്ളി - ടി എൻ ) ബി ഇ പഠന കാലത്തു സുഹൃത്ത് ചൈന കാരനായ ജെയിംസൺപോ കുണ്ടറ അലിൻഡിൽ വന്നപ്പോൾ അദ്ദേഹം, അദ്ദേഹത്തിന്റെ ക്യാമറയിൽ എടുത്ത ഫോട്ടോകൾ. D 2 ടൈപ്പ് ക്വാർട്ടേസിനു അകവശം . ഇപ്പോൾ ഈ കെട്ടിടം ഇല്ല . ഇടിഞ്ഞു പൊളിഞ്ഞു വീണു . വീടിനകത്തു നിബിഡ വനം . അടുത്ത ചിത്രം ഞാൻ വെച്ചൂർ ടൈപ്പ് പശുവിനൊപ്പം . പുറകിൽ കുസൃതികൾ ഒപ്പിച്ചിട്ടു ഇരിക്കുന്ന മതിൽ . ഈ മതിലിനെ കുറിച്ച് എഴുതിയിട്ടുണ്ട് ബ്ലോഗിൽ. സുഹൃത്ത് ജയന്ത് എഴുതിയതും താഴെ വായിക്കാം
വല്യേട്ടന്റെ പാന്റ്സും ഞാനും....(വല്യേട്ടൻ അച്ഛന്റെ പെങ്ങളുടെ മകനാണ് )കേൾക്കുമ്പോൾ എന്തോ പോലെ.. അല്ലെ.... എന്നാൽ അതിൽ കാര്യമുണ്ട്...1973ൽ ഞാൻ പ്രീ ഡിഗ്രിക്ക് ചേർന്ന കാലം...95%ആൺകുട്ടികളും കോളേജിലേക്കു മുണ്ടുടുത്തു വരുന്ന കാലം... നല്ലൊരു ശതമാനം അധ്യാപകരും അങ്ങനെ തന്നെ... ആ കാലത്ത് പാന്റ്സ് ഭംഗിയായി തുന്നുന്നവർ വിരളം... റെഡിമേഡ് പാന്റ്സ് വിൽക്കുന്ന കടകൾ അപൂർവം... ഞാൻ മുണ്ടിൽ കോളേജിലേക്കു പോയിത്തുടങ്ങി.... അങ്ങെനെ ഇരിക്കുമ്പോൾ അമ്മയും അച്ഛനും ഒരു കല്യാണത്തിന് എറണാകുളത്തേക്കു പോയി...2ദിവസം ആലുവയിൽ ചെറിയമ്മയോടും, ഉണ്ണിമാമയോടും ഒപ്പം താമസിച്ചാണ് മടങ്ങിയത്...കുറച്ചു തുണിത്തരങ്ങൾ ഒക്കെ ജോസ് ബ്രദർസിൽ നിന്നും കൊണ്ടുവന്നു... പക്ഷെ എന്നെ സന്തോഷിപ്പിച്ചത് വല്യേട്ടൻ തന്ന ഒരു പാന്റ്സ് ആണ്... അന്ന് മൂപ്പർ സെൻട്രൽ ബാങ്കിൽ ജോലിയെടുക്കുന്നു... ബ്രാൻഡഡ് വസ്ത്രങ്ങൾ മാത്രമേ ഉപയോഗിക്കു... പാകമാകാതെ വന്ന, പഴക്കമില്ലാത്ത ഒരെണ്ണം എനിക്കായ് കൊടുത്തയച്ചിരുന്നു... അതാണെങ്കിലോ എനിക്ക് കിറുകൃത്യം... കോളേജിലെ സ്നേഹിതർ ഞെട്ടി... ഞാൻ സന്തോഷ സാഗരത്തിലും... പിന്നീട് ജീവിതത്തിൽ ധാരാളം റെഡിമേഡ് പാന്റ്സ് വാങ്ങിയിട്ടുണ്ടെങ്കിലും തയ്പ്പിച്ച പാന്റ്സുകൾ ധരിച്ചിട്ടുണ്ടെങ്കിലും ആ ഒരെണ്ണത്തിന്റെ കൃത്യതയും ഭംഗിയും മനസ്സിന് തൃപ്തിയും ഒന്നിൽനിന്നും കിട്ടിയിട്ടില്ല....കാലചക്രം ഒരുപാട് തിരിഞ്ഞിട്ടും ഓർമ്മകൾ വിട്ടുപോകുന്നില്ല....എല്ലാവർക്കും നന്മകൾ നേർന്നുകൊണ്ട് നിർത്തുന്നു... 🌹ശ്രീ ശ്രീ ജയന്ത് (ഒപ്പ് )😁
Comments
Post a Comment